Kerala
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കാടുകയറ്റാനുള്ള നടപടികൾ തുടരുന്നു. വയനാട് കണിയാമ്പറ്റ പനമരം മേഖലയിലിറങ്ങിയ കടുവയെ തെർമൽ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തിയ ശേഷം കാടുകയറ്റാനാണ് നീക്കം. പ്രദേശത്ത് കാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
അഞ്ച് വയസുള്ള ആൺ കടുവയാണ് മേഖലയിലുള്ളതെന്നാണ് നിഗമനം. കൂട് സ്ഥാപിക്കാനും മയക്കുവെടി വയ്ക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാൽ ആ മാർഗവും തേടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്.
കടുവയുടെ സാന്നിധ്യത്തെത്തുടർന്ന് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ അഞ്ച് വീതം വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞയും നിലവിലുണ്ട്. പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, 14, 15 വാർഡുകളിലും കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്,19,20 വാർഡുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കി പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്,11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പത്,11 തീയതികളില്‍ അതത് ജില്ലകളില്‍ പൊതു അവധിയും, നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദേശം നല്‍കിയിരുന്നു.
സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കില്‍ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നല്‍കുന്നതിന് തൊഴില്‍ ഉടമകള്‍ക്ക് നിർദ്ദേശം നല്‍കുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.
District News
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇരിട്ടി താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 27, 2025) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.